തെരഞ്ഞെടുപ്പ് സമിതി എല്ലാ മണ്ഡലങ്ങളിലേക്കും സാധ്യതാ ലിസ്റ്റ് അംഗീകരിച്ചു ; ബിജെപിയുടെ സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കും

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക നാളെ വ്യക്തമാകുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പ്രഹഌദ് ജോഷി. തൃശൂരില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി എല്ലാമണ്ഡലങ്ങളിലേയും സാധ്യതാ ലിസ്റ്റ് അംഗീകരിച്ചു. ഇന്ന് ദല്‍ഹിയില്‍ ദേശീയ നേതൃത്വത്തിന് ലിസ്റ്റ് കൈമാറും.

 

നാളെ ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ സ്ഥാനാര്‍ഥികളാരെന്ന് അന്തിമ തീരുമാനമാകും. ജയസാധ്യത കണക്കിലെടുത്താണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നതെന്നും പ്രഹ്‌ളാദ് ജോഷി പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയോഗത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. പിണറായി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായിരിക്കുന്നു. കള്ളക്കടത്ത്, തട്ടിപ്പ് കേസുകളില്‍ പ്രതികളായ സ്വപ്‌നയുമായും ശിവശങ്കറുമായും എന്ത് ബന്ധമാണ് മുഖ്യമന്ത്രിക്കുള്ളതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പിണറായി ഇക്കാര്യം തുറന്ന് പറയണം. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നിയന്ത്രിച്ചിരുന്നവരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ജീവനക്കാരായിരുന്നു ഇവര്‍. സര്‍ക്കാരിന്റെ പ്രതിനിധിയായി സ്വപ്‌ന നിരവധി വിദേശ രാജ്യങ്ങളില്‍ പോയിട്ടുണ്ട്. പലയിടത്തും മുഖ്യമന്ത്രിയോടൊപ്പമായിരുന്നു അവരുടെ യാത്ര.

 

ഫഌറ്റ് തട്ടിപ്പ് കേസില്‍ പ്രതിയായ ദുബായ് കോണ്‍സുല്‍ ജനറലിനെ നയതന്ത്ര പരിരക്ഷ നല്‍കി രാജ്യം വിടാന്‍ സഹായിച്ചതും കേരള സര്‍ക്കാരാണ്. കേന്ദ്രത്തിന്റെ അനുമതി പോലും വാങ്ങാതെ കോണ്‍സുല്‍ ജനറലിന് നയതന്ത്ര പരിരക്ഷ നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നും പ്രഹഌദ് ജോഷി ചോദിച്ചു. തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ മന്ത്രി വി. മുരളീധരന്‍, ഇ. ശ്രീധരന്‍,കുമ്മനം രാജശേഖരന്‍,കേരള പ്രഭാരി സി.പി. രാധാകൃഷ്ണന്‍, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.